കോൺഗ്രസ് ഹൈക്കമാൻഡിനെ വെല്ലുവിളിക്കുകയും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത കെ.പി.സി.സി. സെക്രട്ടറി പി.എസ്. പ്രശാന്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി.യാണ് ഇക്കാര്യം അറിയിച്ചത്. ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ, തെറ്റു തിരുത്താൻ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. പാർട്ടിയെയും പാർട്ടി നേതാക്കളെയും അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നു സുധാകരൻ പ്രസ്താവനയിൽ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട്ടെ യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്നു പി.എസ്. പ്രശാന്ത്. ഡി.സി.സി. അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പി.എസ്. പ്രശാന്ത് വിയോജിപ്പുകളുമായി രംഗത്തെത്തിയിരുന്നു.
കെ.സി.വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പ്രശാന്ത് രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു. വേണുഗോപാൽ ബി.ജെ.പി. ഏജന്റാണെന്നും കോൺഗ്രസിനെ തകർക്കുന്നുവെന്നും പ്രശാന്ത് ആരോപിച്ചിരുന്നു.
P.S. Prashant was expelled by the Congress