തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് നൂറ് ദിവസത്തിലേക്ക് എത്തുമ്പോഴും ഗവണ്‍മെന്റ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡ് പ്രതിരോധം. കോവിഡ് കാലത്തെ ജനക്ഷേമപദ്ധതികളും ഇടപെടലുകളും ഭരണത്തുടര്‍ച്ചക്ക് കാരണമായത് കൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡ് പ്രതിരോധം.
രണ്ടാം തരംഗം തീവ്രമായ സമയത്തും പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞുവെന്ന് വിലയിരുത്തുമ്പോഴും രാജ്യത്ത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പകുതിലധികം കേസുകളും കേരളത്തിലാണ്. നിയന്ത്രങ്ങളിലൂടെ രോഗത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോഴും അത് പൂര്‍ണ്ണതോതില്‍ ഫലപ്രാപ്തിയിലെത്തുന്നില്ല എന്നതാണ് വസ്തുത.
ആദ്യ പിണറായി സര്‍ക്കാരിന്റെ അവസാന രണ്ട് വര്‍ഷം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു കൊവിഡ് പ്രതിരോധം. സര്‍ക്കാരിന്റെ തുടര്‍ച്ചയുണ്ടായപ്പോഴും പ്രതിസന്ധിക്കും മാറ്റമുണ്ടായില്ല. സര്‍ക്കാര്‍ വന്നതിന് പിന്നാലെ ഒന്നര മാസത്തോളം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കൊവിഡിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചു.
30 വരെ എത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 വരെ എത്തിച്ചെങ്കിലും ഇളവുകള്‍ നല്‍കിയതോടെ വീണ്ടും അത് വര്‍ധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അത് 17 വരെ എത്തി. മാത്രമല്ല മൂന്നാം തരംഗം ഒക്ടോബറില്‍ എത്തുമെന്ന ഭീഷണിയും നിലനില്‍ക്കുന്നു. ഓണത്തിരക്ക് കഴിയുന്നതോടെ വരും ദിവസങ്ങളില്‍ അത് വര്‍ധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ തന്നെ വ്യക്തമാക്കുന്നത്.
എല്ലാവര്‍ക്കും രണ്ട് ഡോസ് വാക്സിന്‍ നല്‍കാന്‍ കുറഞ്ഞത് ആറ് മാസമെങ്കിലും എടുക്കുമെന്നത് കൊണ്ട് നിയന്ത്രങ്ങള്‍ സര്‍ക്കാരിന് തുടരേണ്ടി വരും. കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെ ഇപ്പോഴും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. മൂന്നാം തരംഗമെന്ന വെല്ലുവിളി മുന്നില്‍ കണ്ട് തയ്യാറാക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഭരണത്തുടര്‍ച്ചയുടെ വിലയിരുത്തല്‍ കൂടിയാകും.
One hundred days after the second Pinarayi government came to power