കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ആരും തയാറായില്ല. 25 അടി താഴ്ചയുള്ള കിണറ്റിൽ കയറിൽ തൂങ്ങി ഇറങ്ങി ആട്ടിൻ കുട്ടിയെ കരയ്ക്കെത്തിച്ചത് 13 വയസ്സുള്ള അൽഫോൻസ. മാഞ്ഞൂർ സൗത്ത് കിഴക്കേടത്ത് പ്രായിൽ ലിജുവിന്റെയും ഷൈനിയുടെയും മകളായ അൽഫോൻസ ലിജു മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.
ബുധൻ വൈകിട്ടാണ് വീടിനടുത്തുള്ള കിണറ്റിൽ അൽഫോൻസയുടെ ആട്ടിന്‍കുട്ടി വീണത്. തീറ്റയ്ക്കായി പുരയിടത്തിൽ വിട്ടിരിക്കുകയായിരുന്ന ആടുകളിലൊന്ന് കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു.
ആടിനെ അഴിച്ചു കൊണ്ടുപോകാൻ അൽഫോൻസയുടെ അമ്മ ഷൈനി എത്തിയപ്പോഴാണ് കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ കണ്ടത്. അയൽക്കാരും മറ്റും ഓടിക്കൂടിയെങ്കിലും കിണറ്റിൽ രണ്ടര ആൾ വെള്ളം ഉണ്ടായിരുന്നതിനാൽ പേടി മൂലം ആരും ഇറങ്ങാൻ തയാറായില്ല.
കിണറ്റിലിറങ്ങാൻ പറ്റുന്ന ആരെയെങ്കിലും കണ്ടുപിടിക്കാനായി ലിജു അടുത്തുള്ള ജംക്‌ഷനിലേക്ക് പോയി. ഇതിനിടയിൽ ആട്ടിൻകുട്ടി വെള്ളം കുടിച്ചു മുങ്ങിത്താഴാൻ തുടങ്ങി.
ഇതോടെ അൽഫോൻസ അടുത്തുള്ള മരത്തിൽ കെട്ടിയ കയറിൽ തൂങ്ങി കിണറ്റിലിറങ്ങി ആട്ടിൻ കുട്ടിയെ വെള്ളത്തിൽ നിന്നു രക്ഷപ്പെടുത്തി. കരയിൽ നിന്നിരുന്നവർ കയറിൽ കെട്ടി ഇറക്കിയ ചൂരൽ കൊട്ടയിൽ ആട്ടിൻകുട്ടി കരപറ്റി.
The lamb that fell into the well was hung on a rope and brought ashore