എറണാകുളം : ദിലീപിന്റെ രണ്ടാംദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. രണ്ടുദിവസങ്ങളിലായി ചോദ്യംചെയ്തത് 22 മണിക്കൂര്‍. മാധ്യമങ്ങളോട് പ്രതികരിക്കാതെ ദിലീപ് മടങ്ങി. ചോദ്യംചെയ്യലിനുള്ള കോടതി അനുമതി നാളെ അവസാനിക്കും.
ദിലീപ് ഉൾപ്പെടെയുള്ള 5 പ്രതികളുടെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലാണ് പൂർത്തിയായത്. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, ഡ്രൈവർ അപ്പു എന്നിവരെയാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്.
പ്രതികളെ കൂടാതെ ദിലീപിന്റെ നിർമ്മാണ കമ്പനി ജീവനക്കാരെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. സംവിധായകൻ റാഫിയെയും ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. പ്രതികളുടെ മൊഴികളിൽ പ്രകടമായ വൈരുധ്യമെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.
സംവിധായകൻ ബാലചന്ദ്ര കുമാർ കൈമാറിയ ഓഡിയോ റെക്കോർഡിൽ റാഫിയുടെ ശബ്ദവുമുണ്ട്. ഇത് തിരിച്ചറിയുന്നതിന് വേണ്ടിയാണ് റാഫിയെ വിളിച്ച് വരുത്തിയതെന്ന് എസ്പി അറിയിച്ചു. ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രത്തിന്റെ തിരക്കഥ എഡിറ്റ് ചെയ്യാനായി ഏൽപ്പിച്ചിരുന്നത് റാഫിയെ ആയിരുന്നു.
ഇത് കൂടി കണക്കിലെടുത്താണ് അദ്ദേഹത്തെ വിളിച്ച് വരുത്തിയത്. ദിലീപിന്റെ മാനേജറെ വിളിച്ചുവരുത്തിയ അന്വേഷണ സംഘം ദിലീപിനും അനുജൻ അനൂപിനും ഒപ്പമിരുത്തി മൊഴിയെടുക്കാൻ ശ്രമിച്ചു. നേരത്തെ ദിലീപിന്റെ നിർമാണക്കമ്പനിയിൽ നടത്തിയ റെയ്ഡിൽ ചില തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് മാനേജറെ വിളിപ്പിച്ചത്. നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കുള്ള സമയപരിധി നീട്ടണം എന്ന സംസ്ഥാനസർക്കാരിൻറെ ആവശ്യം സുപ്രീംകോടതി തള്ളി. സമയം നീട്ടാൻ ആവശ്യപ്പെടേണ്ടത് വിചാരണകോടതി ജഡ്ജിയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
22 hours in 2 days; Dileep's interrogation is over