നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ അമ്മ രഹസ്യമൊഴി നൽകാൻ എത്തി. ആലുവ മജിസ്ട്രേറ്റിന് മുന്നിലാണ് ശോഭന രഹസ്യ മൊഴി നല്‍കാനെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചനാക്കേസിൽ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ ഇപ്പോഴും കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടരുകയാണ്.
ദിലീപിനൊപ്പം സഹോദരൻ അനൂപും സഹോദരി ഭർത്താവ് സൂരജും രാവിലെ തന്നെ ഹാജരായി.രാവിലെ 9 മുതൽ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യാൻ അനുമതിയുള്ളത്.ദിലീപിന്റെ നിർമാണ കമ്പനിയിലെ ജീവനക്കാരനെ അന്വേഷണ സംഘം വിളിച്ചുവരുത്തി. ഗ്രാൻഡ് പ്രൊഡക്ഷൻസിലെ ജീവനക്കാരനെ ആണ് വിളിച്ചുവരുത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥർ അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു ഇന്നലെ പ്രതികളെ ചോദ്യം ചെയ്തത്. ഇന്നലെ രേഖപ്പെടുത്തിയ മൊഴികളുടെ പരിശോധന പൂര്‍ത്തിയായി. ഒരുമിച്ച് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും അന്വേഷണസംഘം തയാറാക്കിയിട്ടുണ്ട്.
മൊഴികളിലെ വൈരുദ്ധ്യത്തില്‍ വ്യക്തത വരുത്താനാണ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ വാക്കാല്‍ ഗൂഢാലോചന നടത്തിയതിന് പുറമേ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെയും തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.
ഇത് സംബന്ധിച്ച് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദമായി പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു സുഹൃത്ത് ബൈജു എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ ഇന്നലെ അന്വേഷണസംഘം കസ്റ്റഡിയിലെടത്തിരുന്നു. പതിമൂന്നാം തിയതി നടന്ന റെയ്ഡില്‍ കസ്റ്റഡിയിലെടുത്ത ദിലീപിന്റെയും അനൂപിന്റെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘം വിട്ടുനല്‍കിയില്ല.
Actress assault case: Pulsar Suni's mother came to give a secret statement