ഈരാറ്റുപേട്ട : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് തിരുവഴിയാട് സ്വദേശി യുവാവ് അറസ്റ്റിൽ. റിയാസാണ് (35) കണ്ണൂരിൽ പിടിയിലായത്. വിദ്യാർഥിനി സ്കൂളിൽ എത്താൻ വൈകിയത് ശ്രദ്ധയിൽപെട്ട അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു.
കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത പൊലീസ് പോക്സോ പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. വിവാഹിതനും 2 കുട്ടികളുടെ പിതാവുമായ പ്രതി വിവരം മറച്ചുവച്ചാണ് കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്.
പാലക്കാടു നിന്ന് ഈരാറ്റുപേട്ടയിൽ എത്തിയ ഇയാൾ ലോഡ്ജിൽ മുറിയെടുത്തശേഷം സ്കൂളിനു സമീപമെത്തി കുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി ലോഡ്ജിൽ എത്തിച്ചു. കുട്ടിയെ ഉപദ്രവിച്ച ശേഷം സ്കൂളിനു സമീപം ഇറക്കിവിട്ട് പ്രതി കടന്നു.
പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ഇല്ലാതിരുന്നതിനാൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളും സിസി ടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം.
ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ എസ്ഐ തോമസ് സേവ്യർ, എഎസ്ഐ ഏലിയാമ്മ ആന്റണി, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ.ജിനു, സിവിൽ പൊലീസ് ഓഫിസർ ശരത് കൃഷ്ണദേവ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Man arrested for molesting schoolgirl he met on Instagram