ടി-20 ലോകകപ്പിൽ നിന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പുറത്താക്കിയേക്കുമെന്ന് റിപ്പോർട്ട്. താലിബാൻ പതാകയ്ക്ക് കീഴിൽ കളിക്കണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടാൽ ടീമിനെ ലോകകപ്പിൽ പങ്കെടുക്കാൻ അനുവദിക്കില്ല.
ഇക്കാര്യത്തിൽ ഐസിസി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ നിലപാട് കാത്തിരിക്കുകയാണ്. ഒക്ടോബർ 17നാണ് ടി-20 ലോകകപ്പ് ആരംഭിക്കുക. താലിബാൻ പാതാകയ്ക്ക് കീഴിൽ തന്നെ കളിക്കണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടാൽ ഐസിസി യോഗം ചേരും. യോഗത്തിൽ ഇക്കാര്യം ചർച്ചയ്ക്ക് വെക്കുകയും വോട്ടെടുപ്പിലൂടെ അന്തിമ തീരുമാനം എടുക്കുകയും ചെയ്യും.
നിലവിൽ ഐസിസി ഒരു തീരുമാനവും എടുത്തില്ലെന്നാണ് വിവരം. 17 ബോർഡ് അംഗങ്ങളിൽ 12 പേരെങ്കിലും അനുകൂലമായി വോട്ട് ചെയ്താലേ അഫ്ഗാനിസ്ഥാന് ലോകകപ്പ് കളിക്കാൻ കഴിയൂ. ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക.
ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്.
ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും. സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക.
ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും.
ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
Reports that Afghanistan may be eliminated from the T20 World Cup