ഇടുക്കി : ഇടുക്കി ഗവ. എൻജിനീയറിങ് കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജ് രാജേന്ദ്രന് കണ്ണീരോടെ വിട നല്‍കി സുഹൃത്തുക്കളും അധ്യാപകരും. രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫിസിലും ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജിലും പൊതുദര്‍ശനത്തിന് വച്ചു.
രണ്ടിടങ്ങളിലും നിരവധിപേരാണ് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. എൻജിനീയറിങ് കോളേജ് കാമ്പസിൽ അവസാനമായി മൃതദേഹം കൊണ്ടുവന്നപ്പോൾ സഹപാഠികൾ പൊട്ടിക്കരഞ്ഞു.
അവസാനമായി പ്രിയ സുഹൃത്തിനെ ഒരുനോക്ക് കാണാനായി ഒട്ടേറെപ്പേരാണ് കാമ്പസിൽ തടിച്ചുകൂടിയിരുന്നത്. ധീരാ ധീരാ ധീരജേ, ഇല്ല ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് കലാലയം ധീരജിന് വിട നല്‍കിയത്.
തുടര്‍ന്ന് വിലാപ യാത്രയായി മൃതദേഹം ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോയി.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തളിപ്പറമ്പ് ടൗണില്‍ ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുകയാണ്. വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി.
Farewell with tears; Dheeraj's body laid to rest in Kannur