കൊവിഡ് 19ന്റെ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ചേർന്ന പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. സൈപ്രസിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. 25 പേരിലാണ് പുതിയ വകഭേദമായ 'ഡെൽറ്റക്രോൺ' സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
സൈപ്രസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ലിയോൺഡിയോസ് കോസ്ട്രികിസ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. നിലവിൽ ഒമിക്രോണും ഡെൽറ്റയും നിലനിൽക്കുന്നു. ഇവ രണ്ടും കൂടിച്ചേർന്നതാണ് ഈ പുതിയ വകഭേദമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം വകഭേദത്തിന്റെ തീവ്രതയും വ്യാപനശേഷിയും തിരിച്ചറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഡെൽറ്റ ജീനോമിനുള്ളിൽ ഒമിക്രോണിന്റെ ജനറ്റിക് സിഗ്നേച്ചറുകൾ കണ്ടെത്തിയതിനാലാണ് ഡെൽറ്റക്രോൺ എന്ന പേരു നൽകിയതെന്നും ലിയോൺഡിയോസ് പറഞ്ഞു.
അതേസമയം ഡെൽറ്റക്രോൺ ഇതുവരെ അന്താരാഷ്ട്ര ആരോഗ്യ സംഘടനകൾ അംഗീകരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. കൂടുതൽ പഠനങ്ങൾക്കായി ഡെൽറ്റാക്രോണിന്റെ സാമ്പിളുകൾ ജർമ്മനിയിലേക്ക് അയച്ചിരിക്കുകയാണ്. 'ഡെൽറ്റാക്രോൺ' ഒരു പുതിയ വകഭേദമല്ലെന്ന് ചില വൈറോളജിസ്റ്റുകൾ പറഞ്ഞു.
It is reported that a new variant of Covid has been discovered by combining the Delta-Omicron variants