ഇടുക്കി : എസ് എഫ് ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ശേഷം മൃതദേഹം നാളെ രാവിലെ ചെറുതോണിയിൽ നിന്ന് സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ട് പോകും. സംഭവത്തില്‍ ചെറുതോണി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
അതേസമയം ഇടുക്കി ഗവ. എൻജിനീയറിംഗ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചെന്ന് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. എസ് എഫ് ഐ പ്രവർത്തകൻ കൊല്ലപ്പെട്ടത് ദുഃഖകരമെന്ന് മന്ത്രി പ്രതികരിച്ചു. പുറത്തുനിന്നുള്ളവർ ക്യാമ്പസിനകത്ത് ആക്രമണം നടത്തുന്നത് ഗൗരവതരമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന്‍ ദേവ് അറിയിച്ചു.അക്രമത്തിന് പിന്നില്‍ പുറത്തു നിന്നെത്തിയ ക്രിമിനല്‍ സംഘമുണ്ടെന്നും നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്നും എസ്എഫ്ഐ നേതൃത്വം അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ കണ്ണൂർ സ്വദേശിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റ് രണ്ട് വിദ്യാർത്ഥികളായ അഭിജിത്, അമൽ എന്നിവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.
Dheeraj's murder; The body will be taken to Kannur tomorrow