പത്തനംതിട്ട ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗവിയില്‍ തിരക്കേറുന്നു. ക്രിസ്തുമസ് – പുതുവല്‍സര അവധി ദിവസങ്ങളില്‍ മൂവായിരത്തോളം ആളുകളാണ് ഗവി കാണാനെത്തിയത്. സഞ്ചാരികളുടെ തിരക്ക് വനംവകുപ്പിന് നേടികൊടുത്തത് ഒന്നരലക്ഷത്തിലധികം രൂപയും.
കാടിനെയും കാട്ടുമൃഗങ്ങളേയും കണ്ട് കാട്ടിലൂടെ അന്‍പതുകിലോമീറ്ററിലധികം യാത്ര ചെയ്യാം. ഗവി കാണാന്‍ ഏറ്റവും അനുയോജ്യമായ കാലവസ്ഥയാണിപ്പോള്‍.
ഇരുചക്രവാഹനമൊഴിച്ച് മറ്റെല്ലാ വാഹനങ്ങളും കടത്തിവിടും. പ്രതിദിനം മുപ്പത് വാഹങ്ങളെന്ന നിയന്ത്രണമുണ്ട്. ആളൊന്നിന് അറുപതു രൂപ നല്കി പാസെടുക്കണം. പത്തനംതിട്ട, കുമളി കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് ഓരോ ബസുകളും ഗവി റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസമായി ഗവയില്‍ സഞ്ചാരകളുടെ തിരക്കാണ്. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാം. നേരത്തെ അറിയിച്ചാൽ കുടുംബശ്രീ പ്രവര്‍ത്തകര്‍ തയാറാക്കുന്ന ഭക്ഷണവും സഞ്ചാരികള്‍ക്കായി ക്രമീകരിക്കും.
ഗവിയിൽ കാണാനേറെയുണ്ട്
ഗവിയിലൂടെയുള്ള യാത്രയെക്കുറിച്ച് പറയുമ്പോള്‍, 'ലക്ഷ്യമല്ല, യാത്രയാണ് പ്രധാനം' എന്ന് പറയാം. കാടിന്റെ ഹൃദയത്തിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിക്കുന്നത് ഹൃദ്യമായ അനുഭവമാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3400 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ വേനല്‍ക്കാലത്ത് പോലും പരമാവധി 10 ഡിഗ്രി ചൂട് മാത്രമേ ഗവിയില്‍ അനുഭവപ്പെടാറുള്ളു.
വനപ്രദേശത്തെ കുളിരും കിളികളുടെ പാട്ടുമെല്ലാം ആസ്വദിച്ച് കാട്ടിലൂടെയുള്ള യാത്ര, സാഹസിക സഞ്ചാരികളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായിരിക്കും. സുന്ദരമായ പുൽമേടുകളും മൊട്ടക്കുന്നുകളും ചുറ്റും കാണാം.
ആനക്കൂട്ടങ്ങളെയും കാട്ടുപോത്തുകളെയും പിന്നെ ഭാഗ്യമുണ്ടെങ്കില്‍, അപൂർവയിനമായ നീലഗിരി താറിനെയും സിംഹവാലൻ കുരങ്ങുകളെയും കാണാം.കോടമഞ്ഞിൽ മുങ്ങി കുളിച്ച കക്കി, ആനത്തോട്, പമ്പ അണക്കെട്ടുകളും പുൽമേടുകളും വെള്ളച്ചാട്ടവുമാണ് മറ്റു കാഴ്ചകൾ. ഉൾവനത്തിലൂടെ ഏകദേശം 65 കിലോമീറ്റർ സഞ്ചരിച്ചാണ് ഗവി ഇറങ്ങുന്നത്.
This is the best time to get ready for Gavi Yatra