തൃശൂര്‍ : തൃശൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിപട്ടികയിൽ പതിനാറുകാരനും. കൊലപാതകത്തിന് ശേഷം മൃതദേഹം മറവ് ചെയ്യുന്നതിന് പതിനാറുകാരൻ കൂട്ടുനിന്നതായി പൊലീസ് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.
തൃശൂർ ചേർപ്പിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകനാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നാണ് മൊഴി. ബംഗാൾ സ്വദേശി മൻസൂർ മാലിക്കാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ രേഷ്മ ബി വി,കാമുകൻ ധീരു എന്നിവരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഒരാഴ്ച മുമ്പാണ് സംഭവം ഉണ്ടായത്.
കാമുകന്റെ സഹായത്തോടെ മൻസൂറിനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം താമസസ്ഥലത്തുതന്നെ കുഴിച്ചു മൂടുകയായിരുന്നു. തുടർന്ന് ഭർത്താവിനെ കാണാനില്ലെന്ന് രേഷ്മ പൊലീസിന് പരാതി നൽകി. പിന്നാലെ നടന്ന അന്വേഷണത്തിൽ രേഷ്മ തന്നെ ഭർത്താവിനെ കൊന്ന് കുഴിച്ചിടുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. രേഷ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
Murder of another state worker in Thrissur; Sixteen on the defendant's list