കോഴിക്കോട് : പ്ലസ് വൺ വിദ്യാർഥിനിയുടെ സമയോചിതമായ ഇടപെടല്‍, അക്രമിയെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപിച്ചു. റഹ്മാനിയ സ്കൂൾ വിദ്യാർഥിനിയായ ലക്ഷ്മി സജിത്ത് ആണ് ഇന്നലെ രാവിലെ മാനാഞ്ചിറയിൽ വച്ചു പെൺകുട്ടികളെ ശല്യം ചെയ്ത വളയം ഭൂമിവാതുക്കല്‍ കളത്തിൽ ബിജു (31) വിനെ കീഴ്പ്പെടുത്തി മാതൃകയായത്. പ്രതിയെ കസബ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നു രാവിലെ 8.30നാണ് സംഭവം. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു സമീപത്തെ ട്യൂഷൻ സെന്ററിൽനിന്നു ക്ലാസ് കഴിഞ്ഞു ലക്ഷ്മിയും കൂട്ടുകാരിയും ബസ് സ്റ്റോപ്പിലേക്കു പോകുകയായിരുന്നു. ബസ് സ്റ്റോപ്പിലേക്കുള്ള സീബ്ര ക്രോസിനു അൽപം അകലെ വച്ചു ബിജു ലക്ഷ്മിയുടെ ദേഹത്തു പിടിച്ചു. ധൃതിയിൽ നടന്നു പോകുകയും ചെയ്തു.
ഉടൻ മുന്നിൽ നടന്നു പോകുകയായിരുന്ന മറ്റൊരു പെൺകുട്ടിയെ കയറി പിടിച്ചു. പെൺകുട്ടി കുതറി മാറി. ആദ്യത്തെ പരിഭ്രാന്തിയിൽനിന്നു മോചിതയായ ലക്ഷ്മി ഓടി ബിജുവിന്റെ ഷർട്ടിന്റെ കോളറിൽ പിന്നിൽനിന്നു പിടിച്ചു. അയാൾ കുതറി മാറാൻ ശ്രമിച്ചപ്പോൾ ഒരടിയും കൊടുത്തു. പിന്നീട് കൈയും കഴുത്തും ചേർത്തു പിടിച്ചു വച്ച് ബഹളം വച്ചു. അപ്പോഴേക്കും ആളുകൾ എത്തി.
വിവരമറിഞ്ഞ് സമീപത്തുണ്ടായിരുന്ന പിങ്ക് പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി. പിന്നീട് പ്രതിയെ കസബ സ്റ്റേഷനിലേക്കു കൊണ്ടു പോയി. ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തി ബിജുവിനെ അറസ്റ്റ് ചെയ്തു. ജില്ലാ കോടതി ഉദ്യോഗസ്ഥനായ കോട്ടൂളി തായാട്ട് സജിത്തിന്റെയും ഇറിഗേഷൻ വകുപ്പിൽ ഉദ്യോഗസ്ഥയായ നിമ്നയുടെയും മകളാണ് ലക്ഷ്മി. ദേശപോഷിണി സ്പോർട്സ് അക്കാദമിയിൽ കരാട്ടെ അഭ്യസിക്കുന്നുണ്ട്.
The bravery of the Plus One student; The assailant subdued the native and handed him over to the police