ന്യൂഡല്‍ഹി : കർണാടകയിൽ എത്തിയ ഒമിക്രോൺ വൈറസ് സാന്നിധ്യം സംശയിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ ഐസിഎംആർ പരിശോധന ഫലം നാളെ വരും. ഡെൽറ്റ വൈറസിൽ നിന്ന് വ്യത്യസ്ഥമായ വകഭേദമാണെന്ന് ആദ്യഘട്ട പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 20 നാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 63കാരൻ ബംഗ്ലൂരുവിലെത്തിയത്.
ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കൻ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും അത് ഡെൽറ്റ വൈറസ് എന്ന് വ്യക്തമായിരുന്നു. ദക്ഷിണാഫ്രിക്കൻ സ്വദേശിയിലുള്ളത് ഒമിക്രോൺ വൈറസാണോ എന്നതിൽ സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ എല്ലാവരേയും ക്വാറന്റീലാക്കി.
ഇവരിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ഐസി എംആറിന് പരിശോധനയ്ക്ക് അയക്കും. സാഹചര്യം വിലയിരുത്താൻ കർണാടകയിൽ ഉന്നത തല യോഗം ചേർന്നു.മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർ യോഗത്തിൽ പങ്കെടുത്ത് സ്ഥിതിഗതികൾ വിലയിരുത്തി. എല്ലാവിധ തയാറെടുപ്പുകളും പൂർത്തിയാക്കാൻ ആരോഗ്യവകുപ്പിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
അതേ സമയം, കൊവിഡ് വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ആഫ്രിക്കയ്ക്ക് സഹയവുമായി ഇന്ത്യ. ആഫ്രിക്കൻ രാജ്യങ്ങൾക്ക് മരുന്നടക്കമുള്ള സഹായം ഇന്ത്യ വാഗ്ദാനം ചെയ്തു. ജീവൻ രക്ഷാമരുന്നുകളും പരിശോധന കിറ്റുകളും, വെലേറ്ററുകളുമടക്കമുള്ള സഹായങ്ങൾ നൽകാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം ജീൻ പഠനത്തിലും ഗവേഷണത്തിലും ഇന്ത്യ സഹകരണം വാഗ്ദാനം ചെയ്തു.
Omicron; Test result of South African native tomorrow