കോഴിക്കോട്: ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഭർത്താവിനെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. കോഴിക്കോട് തൊട്ടിൽപാലം സ്വദേശിയായ യുവാവിനെതിരെയാണ് പരാതി.
പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതല്ലാതെ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ തൊട്ടിൽപാലം പൊലീസ് തയ്യാറായിട്ടില്ല. 2019 മെയ് മാസത്തിലാണ് തൊട്ടിൽപാലം സ്വദേശിയായ യുവാവും വയനാട് മാനന്തവാടിയിലെ 18 വയ്യസുകാരിയായ പെൺകുട്ടിയും തമ്മിൽ വിവാഹിതരായത്.
2018 ലെ പ്രളയത്തിൽ വീട് തകർന്ന ദുരിതത്തിലായ കുടുംബത്തോട് മകളെ പഠിപ്പിക്കുമെന്നും സ്ത്രീധനം വേണ്ടെന്നും പറഞ്ഞാണ് യുവാവ് വിവാഹ അഭ്യർത്ഥന നടത്തിയത്. മകൾക്ക് സുരക്ഷിത ജീവിതം ഉണ്ടാകുമെന്ന് കരുതിയാണ് പതിനെട്ടാം വയസിൽ വിവാഹത്തിന് സമ്മതം മൂളിയത്.
എന്നാൽ മകൾ പിന്നീട് കൊടും ക്രൂരതകൾക്ക് ഇരയായെന്ന് ഈ അച്ഛൻ പറയുന്നു. പെൺകുട്ടിയുടെ കുടുംബം ഉത്തരമേഖല ഐജിയ്ക്ക് പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ തൊട്ടിൽപാലം പൊലീസ് കേസെടുത്തു.
ഗാർഹിക പീഡനമുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തെന്നും പ്രതി ഒളിവിൽ പോയെന്നുമാണ് പൊലീസ് വാദം. എന്നാൽ താൻ ഒളിവിൽപോയിട്ടില്ലെന്നും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണെന്നും ആരോപണ വിധേയനായ യുവാവ് പറഞ്ഞു. ഭാര്യയുടെ പരാതി കെട്ടിച്ചമച്ചതെന്നാണ് പ്രതികരണം.
Kozhikode: The police did not take any action despite a complaint that his wife was a victim of unnatural harassment