കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതിയിലാണ് ലോകരാജ്യങ്ങൾ. പരിശോധനാ സംവിധാനം ശക്തിപ്പെടുത്തിയും വിദേശ യാത്രികർക്ക് കർശന നിബന്ധനകളേർപ്പെടുത്തിയുമാണ് രാജ്യങ്ങൾ ഒമിക്രോൺ വ്യാപനം തടയാൻ ശ്രമിക്കുന്നത്. ഡെൽറ്റയെക്കാൾ ഇരട്ടി മ്യൂട്ടേഷനുകൾ ഉള്ളതിനാൽ പുതിയ വകഭേദം കൂടുതൽ അപകടകരമാണെന്നാണ് വിദഗ്ധാഭിപ്രായം.
വൈറസിന്റെ തീവ്രത, വാക്സിൻ ഫലപ്രാപ്തി എന്നിവ സംബന്ധിച്ച് പഠനങ്ങൽ നടക്കുകയാണ്. ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകാൻ ആഴ്ചകൾ കാത്തിരിക്കേണ്ടതുണ്ട്. ജർമനിയിലാണ് നിലവിൽ ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
അമ്പതിനായിരത്തിന് മുകളിലാണ് ഇവിടെ പ്രതിദിന കേസുകൾ. ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ, അമേരിക്ക എന്നിവടങ്ങളിലും കേസുകളുടെ എണ്ണം കൂടുതലാണ്. വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം 52,15,830 പേർ ലോകത്താകെ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.
ലക്ഷണങ്ങള്‍
ഒമിക്രോൺ വൈറസ് ബാധിച്ച രോഗികളിൽ നേരിയ ലക്ഷണങ്ങൾ മാത്രമാണ് പ്രകടമാകുന്നതെന്ന് വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കൻ ഡോക്ടർ ആഞ്ജലിക് കൊറ്റസീ തന്നെ പറയുന്നു. നല്ല ക്ഷീണവും ചെറിയ പേശീ വേദനയും രോഗികളിൽ ഉണ്ട്.
സാധാരണ കൊവിഡിനെക്കാൾ കൂടിയ അപായസാധ്യതയൊന്നും ഇപ്പോൾ പ്രകടമല്ലെന്നും ആഞ്ജലിക് കൊറ്റസീ പറഞ്ഞു. ആഗോള പ്രതിസന്ധി ചർച്ച ചെയ്യാൻ ജി ഏഴ് രാജ്യങ്ങൾ അടിയന്തിര യോഗം ചേരും. രോഗഭീതിയിൽ ജപ്പാൻ അതിർത്തികൾ അടച്ചു. അതിനിടെ ചൈനയിൽ പലയിടത്തും വീണ്ടും കൊവിഡ് ഭീഷണി ഉയർത്തുകയാണ്. വടക്കൻ ചൈനയിലെ രണ്ടു പട്ടണങ്ങൾ അടച്ചു.
ഒമിക്രോൺ എത്രത്തോളം ഭീഷണിയെന്നറിയണമെങ്കിൽ മൂന്നു ചോദ്യങ്ങൾക്ക് ഉത്തരം കിട്ടണം. എത്രത്തോളം പകർച്ചശേഷിയുണ്ട്? വാക്സീനുകളെ തോൽപ്പിക്കാൻ ശേഷിയുണ്ടോ? ഒരിക്കൽ രോഗം വന്നവർക്ക് വീണ്ടും വരാൻ ഒമിക്രോൺ കാരണമാകുമോ? ഈ ചോദ്യങ്ങൾക്ക് രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ കൃത്യമായ ഉത്തരം കിട്ടൂ എന്ന ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ഒമിക്രോണിന് ആ പേര് വന്നതെങ്ങനെ?
ഒമിക്രോണിനെ അങ്ങനെ വിളിക്കാൻ തീരുമാനിച്ചത് ലോകാരോഗ്യ സംഘടനയാണ്. കൊവിഡിന്‍റെ ഓരോ വകഭേദം വരുമ്പോഴും, തിരിച്ചറിയാൻ ശാസ്ത്രീയ നാമമുണ്ടാകും. ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയതിന്‍റെ ശരിക്കുള്ള പേര് B.1.1.529 എന്നാണ്. പറയാനും ഓർക്കാനും പാടായതിനാൽ ലോകാരോഗ്യ സംഘടന വകഭേദങ്ങൾക്ക് ഗ്രീക്ക് അക്ഷരമാല ക്രമത്തിലെ അക്ഷരങ്ങളാണ് പേരായി ഇട്ടത്.
അങ്ങനെ ബ്രിട്ടനിൽ കണ്ടെത്തിയത് ആൽഫയും, ഇന്ത്യയിൽ കണ്ടെത്തിയത് ഡെൽറ്റയുമൊക്കെയായി. എല്ലാ വകഭേദവും മാരകമായിരിക്കില്ല. അതിനാൽ മാരകമായതിന്‍റെ പേര് മാത്രമാണ് കൂടുതലായി കേൾക്കുക. അങ്ങനെ പേരിട്ട് വന്ന ലോകാരോഗ്യ സംഘടന രണ്ട് അക്ഷരങ്ങൾ ഒഴിവാക്കിയാണ് ഒമിക്രോൺ എന്ന പേരിലെത്തിയത്.
നു, സി എന്നീ അക്ഷരങ്ങൾ ഒരു കൊവിഡ് വകഭേദത്തിനും പേരായി നൽകിയിട്ടില്ല. നു, പുതിയത് എന്ന അർത്ഥം വരുന്ന ന്യു എന്ന ഇംഗ്ലീഷ് പദവുമായി ആശയക്കുഴപ്പം ഉണ്ടാക്കും എന്നതിനാലും സി, ചൈനയിലെ പ്രധാന പേരായതിനാലുമാണ് ഒഴിവാക്കിയതെന്ന് ലോകാരോഗ്യസംഘടന തന്നെ പറയുന്നു.
നിലവിൽ മാരകമാണെന്ന കരുതുന്ന അഞ്ച് വകഭേദങ്ങളാണ് കൊവിഡിനുള്ളത്. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, പിന്നെ ഒമിക്രോണും ലോകത്തെ ഭീഷണിയിലാക്കുകയാണ്. മറ്റ് വകഭേദങ്ങളുടെ ശേഷി കുറഞ്ഞിരിക്കുന്നു. ഇനി വരുന്ന അടുത്ത വകഭേദത്തിന്‍റെ പേര് പൈ എന്നായിരിക്കും. കൂടുതൽ വ്യാപനശേഷിയുള്ള മാരകമായ വകഭേദമാണെങ്കിൽ മാത്രമാകും നമ്മൾ ഈ പേര് ഉയർന്നു കേൾക്കുക.
ജാഗ്രത കർശനമാക്കാൻ കേന്ദ്രം
വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ സ്രവപരിശോധന കര്‍ശനമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. ഒമിക്രോണ്‍ വകഭേദത്തില്‍ ജാഗ്രത തുടരണമെന്ന് പാർലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞു. ''പുതിയ വകഭേദത്തില്‍ ജാഗ്രത വേണം. ശ്രദ്ധ കൈവിടരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു'', മോദി വ്യക്തമാക്കി.
ഒമിക്രോണ്‍ വ്യാപനം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം വിശദമായ യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതിന് പിന്നാലെ വിമാനത്താവളങ്ങളില്‍ സ്രവ പരിശോധന കര്‍ശനമാക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു.
പരിശോധന ഫലം അറിഞ്ഞ ശേഷമേ എയര്‍പോര്‍ട്ടില്‍ നിന്ന് പോകാവൂ. പോസിറ്റീവായാല്‍ രോഗിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും സ്രവം ജീനോം സീക്വന്‍സിംഗിന് അയക്കണമെന്നും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു. വ്യാപന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ദില്ലി സര്‍ക്കാര്‍ വിളിച്ച യോഗം ഉച്ച കഴിഞ്ഞ് നടക്കും. വിദേശ രാജ്യങ്ങളില്‍ നിന്ന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പുതിയ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവെക്കണമെന്ന ആവശ്യം പല ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. ഡിസംബര്‍ 15 മുതലാണ് അന്താരാഷ്ട്ര വിമാനയാത്രകൾക്കുള്ള വിലക്ക് നീക്കുന്നതെന്നതിനാല്‍ തുടര്‍ സാഹചര്യം നിര്‍ണ്ണായകമാകും.
വളരെ ബുദ്ധിമുട്ടിയാണ് രാജ്യം കൊവിഡിനെ മറികടക്കുന്നതെന്നും, പുതിയ വകഭേദം ഇന്ത്യയിലെത്താതിരിക്കാൻ പറ്റുന്നതെല്ലാം ചെയ്യണമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ട്വിറ്ററിൽ കുറിച്ചു. ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ദില്ലി ഉൾപ്പടെയുള്ള നിരവധി സംസ്ഥാനങ്ങൾ ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
യാത്രാനിയന്ത്രണങ്ങളുമായി രാജ്യങ്ങൾ
അമേരിക്ക, ബ്രസീൽ, കാനഡ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ ലോകത്തെ പല രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനമേര്‍പ്പെടുത്തിക്കഴിഞ്ഞു. ഇസ്രായേല്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഒമ്പത് ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിലെ, സ്വന്തം പൗരന്മാരല്ലാത്തവർക്ക്, രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്തി.
പ്രസ്തുത രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്ന ഓസ്‌ട്രേലിയൻ പൗരന്മാർക്ക് 14 ദിവസത്തെ ക്വാറന്‍റീനും നിര്‍ദേശിച്ചിട്ടുണ്ട്. ജപ്പാനും യുകെയും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയ, ശ്രീലങ്ക, തായ്‍ലൻഡ്, ഒമാന്‍, കുവൈത്ത്, ഹംഗറി തുടങ്ങിയ രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങള്‍ പുതുക്കിയതായി അറിയിച്ചിട്ടുണ്ട്.
അതേസമയം, കൊവിഡ് 19 വൈറസിന്‍റെ ഒമിക്രോൺ വകഭേദത്തിന്‍റെ ഭീഷണി ശക്തമായതോടെ കർശന കോവിഡ് പ്രോട്ടോക്കോൾ നടപ്പാക്കാനാണ് കേരളത്തിന്‍റെ തീരുമാനം. കൂടുതൽ വിദഗ്ദ ചർച്ചകളിലേക്ക് കടന്ന് സംസ്ഥാന ആരോഗ്യവകുപ്പും വിദഗ്ദ സമിതിയുമാണ് ഈ തീരുമാനത്തിലേക്കെത്തിയത്.
ജനിതക ശാസ്ത്ര വിദഗ്ദരുമായി ഇന്ന് സംസ്ഥാന കൊവിഡ് വിദഗ്ദ സമിതി ചർച്ച നടത്തും. പുതിയ വകഭേദത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ വരുന്നത് വരെ കർശന കോവിഡ് പ്രോട്ടോക്കോൾ നടപ്പാക്കാനാണ് കേരളത്തിന്‍റെ തീരുമാനം. 50 മുതൽ 200 ശതമാനം വരെയാണ് ദക്ഷിണാഫ്രിക്കയടക്കമുള്ള രാജ്യങ്ങളിൽ കഴിഞ്ഞയാഴ്ച മാത്രം കേസുകളുടെ വളർച്ച.
ഒമിക്രോൺ സ്ഥീരികരിച്ച രാജ്യങ്ങളുടെ എണ്ണവും പെട്ടെന്ന് കൂടുകയാണ്. കേരളത്തിലാകട്ടെ നിലവിൽ കൊവിഡ് കേസുകൾ മുൻ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരുന്ന സ്ഥിതിയിലാണ്. വ്യാപനശേഷി കൂടിയ ഒമൈക്രോൺ വകഭേദം എത്താനിടയായാൽ കേസുകൾ പെട്ടെന്ന് കൂടി സ്ഥിതി മാറുമെന്നതാണ് പ്രധാന ആശങ്ക.
പുതിയ വകഭേദം വാക്സിനേഷനെ മറികടക്കുമോ എന്നതും വലിയ പ്രശ്നം തന്നെയാണ് നിലവിൽ. ഇക്കാര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനാണ് വിദഗ്ദ സമിതി ജിനോമിക് വിദഗ്ദരുമായി ചർച്ച നടത്തുന്നത്. അതുവരെ മാസക് അടക്കം കർശന കോവിഡ് പ്രോട്ടോക്കോൾ തുടരാനും, ഊർജിത വാക്സിനേഷൻ, എയർപോർട്ടുകളിലെ കർശന നിരീക്ഷണം, ക്വാറന്‍റീൻ എന്നിവയ്ക്ക് ഊന്നൽ നൽകാനുമാണ് സംസ്ഥാനസർക്കാരിന്‍റെ തീരുമാനം.
സംസ്ഥാനത്തെ വൈറസിന്‍റെ ജനിതക ശ്രേണീകരണവും ശക്തമാക്കും. ഒമൈക്രോൺ സൃഷ്ടിക്കാവുന്ന വെല്ലുവിളികൾ കാത്തിരുന്ന ശേഷം മാത്രമേ വിലയിരുത്താനാവൂ എന്ന നിലപാടിലാണ് വിദഗ്ദരെല്ലാം. അന്താരാഷ്ട്ര വിമാന സർവ്വീസുകളുടെ കാര്യത്തിൽ കേന്ദ്രം സ്വീകരിക്കാൻ പോകുന്ന നിലപാടും കേരളത്തെ സംബന്ധിച്ച് പ്രധാനമാണ്. നിലവിൽ മുൻകരുതലെന്ന നിലയിൽ കേന്ദ്ര പ്രോട്ടോക്കോൾ പിന്തുടരുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.
The world in fear of Omikron; Symptoms and current findings