ഭോപ്പാല്‍ : നാല്‍പ്പത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 15 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് സംഭവം. പീഡനത്തിനിരയായ 15-കാരി ഒക്ടോബർ 16-നാണ് കുഞ്ഞിന് ജന്മം നൽകിയത്. ദിവസങ്ങൾക്ക് മുമ്പാണ് സുഖമില്ലെന്ന് പറഞ്ഞ് കുഞ്ഞുമായി 15-കാരി ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞ് മരിച്ചിരുന്നതായി ഡോക്ടർമാർ കണ്ടെത്തി.
സംശയം തോന്നിയ ഡോക്ടർമാർ വിവരം പോലീസിൽ അറിയിക്കുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് മരണംസംഭവിച്ചതെന്ന് വ്യക്തമായി. തുടർന്ന് പെൺകുട്ടിയെ പോലീസ് ചോദ്യംചെയ്തതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചത്.
ഗ്രാമത്തിലെ പതിനേഴുകാരനുമായി അടുപ്പത്തിലായിരുന്ന പതിനഞ്ചുകാരി ഗർഭിണിയാണെന്ന വിവരം ഓഗസ്റ്റ് മാസത്തിലാണ് വീട്ടുകാർ അറിയുന്നത്. വയറുവേദനയുമായി ആശുപത്രിയിലെത്തിച്ചപ്പോളാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ പതിനേഴുകാരനുമായുള്ള ബന്ധത്തെക്കുറിച്ച് പെൺകുട്ടി തുറന്നുപറഞ്ഞു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയും പോക്സോ നിയമപ്രകാരം പതിനേഴുകാരനെ പിടികൂടുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെ ആരോഗ്യനില വഷളായ പെൺകുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 16-ന് പെൺകുട്ടി പ്രസവിച്ചു. നവംബർ അഞ്ചിനാണ് ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞ് പെൺകുട്ടി വീണ്ടും ആശുപത്രിയിൽ എത്തുകയായിരുന്നു.
ലൈംഗികപീഡനത്തിനിരയായി ഗർഭിണിയായതും കുഞ്ഞിനെ പ്രസവിച്ചതും പെൺകുട്ടിയെ മാനസികമായും ശാരീരികമായും തളർത്തിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിക്ക് നാണക്കേടും തോന്നിയിരുന്നു.
ഇതാണ് കുഞ്ഞിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നും തെണ്ടുഖേദ പോലീസ് സബ് ഡിവിഷണൽ ഓഫീസർ അശോക് ചൗരാസിയ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിക്കെതിരേ കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ശേഷം പെൺകുട്ടിയെ ജുവനൈൽ കേന്ദ്രത്തിലേക്ക് മാറ്റി.
Forty-day-old baby killed; 15-year-old girl arrested