പാലക്കാട് : പാലക്കാട് സഞ്ജിത്ത് വധക്കേസ് എൻ.ഐ.എ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ടു. കരിവന്നൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സുരേന്ദ്രൻ അഭ്യർത്ഥിച്ചു.
കേന്ദ്ര മന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർക്കൊപ്പമാണ് സുരേന്ദ്രൻ അമിത്‌ഷായെ കണ്ടത്. സഞ്ജിത്തിന്റെ കൊലപാതക രീതി, കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ, ആസൂത്രണം എന്നിവ തീവ്രവാദശൈലിയിലാണ്.
സി.പി.എം-പോപ്പുലർ ഫ്രണ്ട് വർഗീയ കൂട്ടുകെട്ടാണ് കേരളത്തിലുള്ളത്. അഞ്ച് വർഷത്തിനിടെ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരായ 10 പേർ കൊല്ലപ്പെട്ടു. ഈ കേസുകളിലൊന്നും പൊലീസ് ഗൂഢാലോചന അന്വേഷിച്ചിട്ടില്ലെന്നും അമിത്ഷായ്ക്ക് നൽകിയ കത്തിൽ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
അതേസമയം സഞ്ജിത്തിന്റെ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിലായെന്ന് പൊലീസ്. പോപ്പുലർ ഫ്രണ്ട് ഭാരവാഹിയാണ് അറസ്റ്റിലായതെന്നും പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ കഴിയില്ലെന്നും എസ് പി ആർ വിശ്വനാഥ് അറിയിച്ചു. ഇയാൾ നേരിട്ട് കൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് എസ് പി ആർ വിശ്വനാഥ് പറഞ്ഞു.
വെട്ടിക്കൊലപ്പെടുത്താൻ കാറിൽ ഇയാളും ഉണ്ടായിരുന്നു. പ്രതിയെ ദൃക്‌സാക്ഷികൾ തിരിച്ചറിയേണ്ടതുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് കൂടുതൽ വിവരം പുറത്ത് വിടാത്തതെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിപ്പുറമാണ് പ്രത്യേക അന്വേഷണ സംഘത്തിന് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്.
നിരവധി എസ് ഡി പി ഐ പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത്.
NIA should take over Sanjith murder case; K Surendran met Amit Shah.