കോഴിക്കോട് : കോഴിക്കോട് നരിക്കുനിയിൽ വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ മൂന്ന് കിണറുകളിലെ വെള്ളത്തിന്റെ പരിശോധനാ റിപ്പോർട്ട് പുറത്ത് വന്നു. വധുവിന്റേയും വരന്റേയും വീട്ടിലേയും കാറ്ററിംഗ് സ്ഥാപനത്തിലേയും വെള്ളത്തിലാണ് വിബ്രിയോ കോളറ ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ട് പുറത്ത് വന്നത്.
എന്നാൽ മരിച്ച കുട്ടിക്കും ആശുപത്രിയിലായ കുട്ടികൾക്കും കോളറയുടെ ലക്ഷണമില്ല എന്നത് ആശ്വാസമാണ്. ഒരാഴ്ച മുമ്പായിരുന്നു നരിക്കുനി പന്നിക്കോട്ടൂരിൽ ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസ്സുകാരൻ യമീൻ മരിച്ചത്. ഭക്ഷണം കഴിച്ച യമീൻ അടക്കം 11 കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
തുടർന്ന് കാക്കൂർ, നരിക്കുനി, താമരശ്ശേരി പഞ്ചായത്തുകളിലെ വെള്ളമാണ് പരിശോധിച്ചത്. കുട്ടി മരിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് ക്ലോറിനേഷനും സൂപ്പർ ക്ലോറിനേഷനും നടത്തിയിരുന്നു.
കാക്കൂർ കുട്ടമ്പൂരിലെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ നിന്നായിരുന്നു വിവാഹത്തിനായുള്ള ഭക്ഷണം എത്തിച്ചിരുന്ന്. ഭക്ഷ്യസുരക്ഷ വിഭാഗം അന്നുതന്നെ കട അടപ്പിക്കുകയും വെള്ളത്തിന്റെ സാമ്പിൾ പരിശോധിക്കുയും ചെയ്തിരുന്നു.
Two-and-a-half-year-old dies of food poisoning; Water test report out