പന്ത്രണ്ട് സെന്റിമീറ്റർ നീളമുള്ള വാലുമായി നവജാത ശിശു പിറന്നു. ബ്രസീലിലാണ് ലോകത്തെ അമ്പരിപ്പിച്ച ഈ സംഭവം നടന്നത്. ഫോർട്ടലേസയിലെ ആൽബേർട്ട് സാബിൻ ചിൽഡ്രൻസ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ വാല് നീക്കം ചെയ്തതായി ജേണൽ ഓഫ് പീഡിയാട്രിക് സർജറി കേസ് റിപ്പോർട്ട് ചെയ്തു.
ഗർഭകാലത്തിന്റെ 35-ാം ആഴ്ചയിലാണ് ബ്രസീലിയൻ യുവതി കുഞ്ഞിനെ പ്രസവിക്കുന്നത്. കുഞ്ഞ് ജനിച്ച് കഴിഞ്ഞപ്പോഴാണ് വാല് ഡോക്ടർമാർ ശ്രദ്ധിക്കുന്നത്. 12 സെന്റിമീറ്റർ നീളം വരുന്ന വാലിന്റെ അറ്റത്ത് ചെറിയ ബോൾ ആകൃതിയിലുള്ള മാംസവും ഉണ്ടായിരുന്നു. ഗർഭപാത്രത്തിലായിരിക്കെ നാലാം ആഴ്ചയിൽ മിക്ക കുഞ്ഞുങ്ങളിലും ഈ വാല് രൂപപ്പെടും.
എന്നാൽ എട്ടാം ആഴ്ചയോടെ ഇത് അപ്രത്യക്ഷമാകാറാണ് പതിവ്. ഈ വാലാണ് ടെയിൽബോൺ അല്ലെങ്കിൽ കോക്കിക്‌സായി പരിണമിക്കുന്നത്. എന്നാൽ ചില അപൂർവ സാഹചര്യങ്ങളിൽ കുഞ്ഞുങ്ങളിൽ ഈ വാല് അപ്രത്യക്ഷമാകില്ല.
ഇതുവരെ ഇത്തരത്തിൽ നാൽപത് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു. ബ്രസീലിയൻ യുവതിയുടെ കുഞ്ഞിന് മറ്റ് ശാരീരിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ച ശേഷം വാല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
Newborn born with a 12 cm long tail; Reported to have been surgically removed