ന്യൂഡൽഹി: സിനിമാ തീയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമല്ലെന്ന് സുപ്രീം കോടതി. 2016 നവംബറിലെ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തു. ദേശീയഗാനം വേണമോ വേണ്ടയോ എന്നത് ഇനി തീയറ്ററുകൾക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. സിനിമ തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കുന്നത് സംബന്ധിച്ചു സുപ്രീം കോടതി ഉത്തരവ് ഉടൻ നടപ്പാക്കേണ്ടെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു.
2016 നവംബർ 30 ലെ സുപ്രീം കോടതി ഉത്തരവിന് മുന്പുള്ള സ്ഥിതി പുനസ്ഥാപിക്കണം എന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയ അഞ്ചു പേജുള്ള സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നത്. ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ചു മാർഗ നിർദേശങ്ങൾ രൂപീകരിക്കുന്നതിനായി മന്ത്രിതല ആഭ്യന്തര സമിതി രൂപീകരിക്കുമെന്നു സർക്കാർ വ്യക്തമാക്കിയിരുന്നു.
വിശാല ചർച്ചകൾക്ക് ശേഷമേ മാർഗനിർദേശങ്ങൾ രൂപീകരിക്കാനാകു. ഇതിനായി ആറുമാസത്തെ സമയം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു. മാർഗ നിർദേശങ്ങൾ രൂപീകരിച്ചാൽ ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറക്കുമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ഉറപ്പു നൽകി.
2016 നവംബർ 30ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ചുമതല ഏൽക്കുന്നതിനു മുൻപ് അദ്ദേഹം അധ്യക്ഷനായ ബെഞ്ച് സിനിമ തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കുകയും ദേശീയ ഗാനം വയ്ക്കുന്ന സമയത്ത് എഴുന്നേറ്റു നിൽക്കുകയും ചെയ്യണം എന്ന് ഉത്തരവിട്ടിരുന്നത്.