ബോളിവുഡ് താരം തനുശ്രീ ദത്ത തുടങ്ങിവച്ച മീടൂ ക്യാംപെയ്ൻ സിനിമാ മേഖലയിൽ ചൂടുപിടിച്ച ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ബോളിവുഡിനെ മാത്രമല്ല, ദക്ഷിണേന്ത്യയെയും വിറപ്പിച്ചിരിക്കുകയാണ് മീടൂ ക്യാംപെയ്ൻ. കഴിഞ്ഞ ദിവസം തനിക്ക് നേരിട്ട ദുരനുഭവം പറഞ്ഞ് ധനുഷിന്റെ തമിഴ് ചിത്രം ’അനേക’നിലെ നായിക അമെയ്രാ ദസ്തൂറും രംഗത്തുവന്നു.
അഭിനയിച്ച ഒരു സിനിമയിലെ പാട്ടു ചിത്രീകരണത്തിനിടെ നായകൻ തന്റെ ശരീരത്തോട് ഇഴുകിചേർന്നുവെന്നാണ് സംഭവത്തെപ്പറ്റി അമെയ്രാ പറയുന്നത്. അതിനിടയില്‍ ഈ സിനിമയില്‍ നായികയായി അമെയ്രായെ കിട്ടിയതില്‍ ഏറെ സന്തോഷിക്കുന്നുവെന്നും നായകൻ ചെവിയില്‍ പറഞ്ഞു.
ഉടന്‍ തന്നെ അയാളെ തള്ളിമാറ്റിയശേഷം പിന്നീട് മിണ്ടാന്‍ പോലും കൂട്ടാക്കിയില്ലെന്നും നടി പറയുന്നു. എന്നാല്‍ ഇക്കാര്യത്തെപ്പറ്റി സിനിമയുടെ സംവിധായകനോട് പരാതിപ്പെട്ടപ്പോൾ അത് കാര്യമാക്കേണ്ടന്നായിരുന്നു അയാളുടെ മറുപടിയെന്നും അമെയ്രാ പറയുന്നു. നായകനും സംവിധായകനും പ്രബലരായതിനാല്‍ പേരു പറയാന്‍ വിസമ്മതിച്ചു കൊണ്ടായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നടി താന്‍ നേരിട്ട ദുരനുഭവം പറഞ്ഞിരിക്കുന്നത്. ബോളിവുഡില്‍ നിന്നോ ദക്ഷിണേന്ത്യയില്‍ നിന്നോ കാസ്റ്റിങ് കൗച്ചിങ്ങിനു വിധേയമായിട്ടില്ലെങ്കിലും രണ്ടു സിനിമാരംഗത്ത് നിന്നും അപമാനത്തിന് ഇരയായിട്ടുണ്ടെന്നും താരം പറയുന്നു. എതിർക്കുമ്പോഴോ പരാതിപ്പെടുമ്പോഴോ തൊഴിൽപരമായി ഉപദ്രവിക്കുമെന്നും അമെയ്രാ പറയുന്നു.
സെറ്റിലേക്ക് വളരെ നേരത്തേ വിളിച്ചു വരുത്തുകയും, മണിക്കൂറുകളോളം സ്വന്തം ഷോട്ടിനായി കാത്തിരിക്കേണ്ടി വരാറുമുണ്ട്. ഒരു ദിവസം 18 മണിക്കൂര്‍ വരെ ഇങ്ങനെ കാത്തിരിക്കേണ്ടി വന്നു. അന്ന് 4- 5 മണിക്കൂര്‍ ഉറങ്ങാന്‍ കിട്ടുന്നത് പോലും ഭാഗ്യമായിരുന്നുവെന്നും നടി പറയുന്നു.
മോഡലിങ്ങിലൂടെയാണ് അമെയ്ര സിനിമയിലെത്തിയത്. തെലുങ്കിൽ സുന്ദീപ് കിഷന് നായകനായ മനസുക്കു നിച്ചിന്തി, രാജ് തരുണ്‍ നായകനായ രാജുഗുഡു എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2013 ല്‍ പ്രതീക് ബാബ്ബര്‍ നായകനായ ഇഷാക്ക് എന്ന ബോളിവുഡ് സിനിമയിലൂടെയാണ് അമെയ്രാ അരങ്ങേറ്റം കുറിച്ചത്.