കോട്ടയം : പാലാ സെന്റ് തോമസ് കോളജില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും ഏറെനേരമായി സംസാരിച്ചിരിക്കുകയായിരുന്നെന്നും പെട്ടന്ന്‍ വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍. ഇരുവരെയും പറഞ്ഞുവിടണമെന്ന് കരുതി ചെല്ലുന്നതിനിടയാണ് കൊലപാതകം നടന്നതെന്ന് ജീവനക്കാരന്‍ കെ.ടി ജോസ് പറഞ്ഞു.
അഭിഷേകും കൊല്ലപ്പെട്ട പെണ്‍കുട്ടിയും കോളജ് പരിസരത്തുവച്ച് ഏറെനേരമായി സംസാരിച്ചിരിക്കുകയായിരുന്നു. പിന്നെ, വഴക്കാണെന്ന് തോന്നിയപ്പോള്‍ പറഞ്ഞുവിടാമെന്ന് കരുതി. അതിനിടയിലാണ് പയ്യന്‍ പെണ്‍കുട്ടിയെ തള്ളുകയും കഴുത്തിന് കുത്തുകയും ചെയ്തത്.. അപ്പോഴേക്കും ഓടിയെത്തിയ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെ വിളിച്ചുകൊണ്ടുവന്നു. കോളജ് ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോള്‍ പെണ്‍കുട്ടിക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തും മുന്‍പേ മരിച്ചെന്നും ജീവനക്കാരന്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നതായി അറിയില്ലെന്നും പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. കൃത്യം നടത്തിയ ശേഷം പ്രതി തൊട്ടടുത്തുള്ള സിമന്റ് സ്ലാബില്‍ ഇരിക്കുകയായിരുന്നു. പ്രതിയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ലെന്നും ദൃക്‌സാക്ഷികള്‍ പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് പ്രോസസിങ് ടെക്‌നോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു കൊല്ലപ്പെട്ട നിധിന മോള്‍. സഹപാഠിയായ പ്രതി അഭിഷേകിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ സഹപാഠി കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
The boy grabbed the girl and then stabbed her in the neck - a security guard at Pala College