തിരുവനന്തപുരം: (truevisionnews.com) ജീവനെടുക്കാൻ ശേഷിയുള്ള വിഷാംശം ഉണ്ടെന്ന സംശയം ശക്തമായതോടെ അരളിപ്പൂവിന് ക്ഷേത്രങ്ങളിൽ വിലക്ക്.
പ്രസാദത്തിലും നിവേദ്യത്തിലും ഇന്ന് മുതൽ അരളിപ്പൂവ് ഉപയോഗിക്കില്ല. പൂജയ്ക്ക് മാത്രം അരളിപ്പൂവ് ഉപയോഗിക്കാനാണ് തീരുമാനം.
തിരുവിതാംകൂർ ദേവസ്വം ബോർഡും മലബാർ ദേവസ്വം ബോർഡും അരളിപ്പൂവിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഇക്കാര്യം വ്യക്തമാക്കി ഇന്ന് സർക്കുലറിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തും മലബാർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എം ആർ മുരളിയും അറിയിച്ചിട്ടുണ്ട്.
അരളിപ്പൂവിന്റെ ഇതളുകൾ ഉള്ളിൽച്ചെന്നാണ് ഹരിപ്പാട് സ്വദേശിനിയായ സൂര്യാ സുരേന്ദ്രൻ മരിച്ചതെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വിഷയം വലിയ തോതിൽ ചർച്ചയായത്.
കഴിഞ്ഞദിവസം അരളിച്ചെടിയുടെ ഇലയും തണ്ടും തിന്ന് പശുവും കിടാവും ചത്തതോടെ ഭീതിയും വർധിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും മലബാർ ദേവസ്വം ബോർഡും അരളിപ്പൂവിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്.
#arali #flower #banned #temple #executed #today