(truevisionnews.com) ലാവലിൻ പോലെ കെട്ടിച്ചമച്ചതാണ് മാസപ്പടി കേസുമെന്ന് എ കെ ബാലൻ. നിയമപരമായി നിലനിൽക്കുന്ന കേസല്ലെന്ന് നേരത്തെ പറഞ്ഞതാണ്.
എസ്എഫ്ഐഒ പോലുള്ള ഏജൻസികൾ അന്വേഷിക്കട്ടെയന്നും എ കെ ബാലൻ പറഞ്ഞു. മാത്യു കുഴൽനാടൻ സ്വയം വിമർശനം നടത്തണം. നിയമപരമായി നിലനിൽക്കുന്ന കേസല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ടതില്ല. എല്ലാവർക്കും ഇതൊരു പാഠമാകട്ടെയെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.
മാസപ്പടി കേസില്‍ അന്വേഷണമില്ല. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ ഹര്‍ജിയാണ് തള്ളിയത്.
കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനായിരുന്നു ഹര്‍ജി നല്‍കിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
സിഎംആര്‍എല്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട് സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു ആരോപണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.
വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും തള്ളി. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
തുടര്‍ന്ന് വഴിവിട്ട സഹായം നല്‍കിയെന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ കോടതി മാത്യു കുഴല്‍നാടനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഞ്ച് രേഖകള്‍ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ രേഖകളിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സും കോടതിയില്‍ വാദിച്ചു.
#Masapadicase #fabricated #like #Lavalin' - #AKBalan