കണ്ണൂർ: (truevisionnews.com) പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാംപ്രതി വലിയപറമ്പത്ത് വി.പി.വിനീഷിനെ (37) സി.പി.എം. നിയന്ത്രണത്തിലുള്ള തലശ്ശേരി സഹകരണ ആസ്പത്രിയിലേക്ക് മാറ്റി.
സ്ഫോടനത്തിൽ ഇടത് കൈപ്പത്തി അറ്റുപോയി ഗുരുതരമായി പരിക്കേറ്റ് ഒരുമാസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ പ്രതി പോലീസ് നിരീക്ഷണത്തിലാണ്.
ആശുപത്രി വിടുന്നതോടെ അറസ്റ്റുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട് വിനീഷ് ഒഴികെയുള്ള എല്ലാ പ്രതികളും അറസ്റ്റിലായി. ബോംബ് നിർമാണത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് വിനീഷെന്ന് അന്വേഷണസംഘം പറഞ്ഞു.
ഏപ്രിൽ അഞ്ചിന് പുലർച്ചെ 1.30-ഓടെയാണ് കുന്നോത്തുപറമ്പ് മൂളിയാംതോടിൽ നിർമാണത്തിലിരുന്ന വീടിന്റെ ടെറസിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായത്.
കേസന്വേഷണം അന്തിമഘട്ടത്തിൽ
ബോംബ് സ്ഫോടനക്കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് അന്വേഷണസംഘം. കൂത്തുപറമ്പ് എ.സി.പി. കെ.വി.വേണുഗോപാൽ, പാനൂർ പോലീസ് ഇൻസ്പെക്ടർ പ്രേംസദൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
സ്ഫോടനത്തിൽ മരിച്ച എലിക്കൊത്തന്റവിട ഷരിൽ ഉൾപ്പെടെ 15 പ്രതികളാണുള്ളത്. ഷരിലാണ് ഒന്നാംപ്രതി. തലശേരി സബ് ജയിലിൽ റിമാൻഡിലുള്ള പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു.
ഡി.വൈ.എഫ്.ഐ.- സി.പി.എം. പ്രവർത്തകരായ അടുപ്പുകൂട്ടിയ പറമ്പത്ത് സബിൻലാൽ (25), കുന്നോത്തുപറമ്പ് കിഴക്കയിൽ കെ.അതുൽ (28), ചെണ്ടയാട് പാടാൻതാഴെ ഉറവുള്ളക്കണ്ടിയിൽ അരുൺ (28), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കണ്ടിമ്മൽ സി.സായുജ് (24),
മുളിയാത്തോട് കെ.മിഥുൻലാൽ (27), കുന്നോത്ത് പറമ്പിൽ അമൽ ബാബു (29), ചെറുപ്പറമ്പ് ജാൻസി റോഡ് തങ്കേശപ്പുരയിൽ ഷിജാൽ (28), കരിയാവുള്ളത്തിൽ ചാലിൽ വീട്ടില് അക്ഷയ് (25), പാറാട് പുത്തൂരിൽ കല്ലായിന്റവിടെ അശ്വന്ത് (എൽദോ-26),
കിഴക്കെ കതിരൂരിലെ രജിലേഷ് (43), മണിക്കട്ടറയിൽ ജിജോഷ് (38), വടകര മടപ്പള്ളി ബാബു (64), ചിരക്കരണ്ടിമ്മൽ വിനോദൻ (38) എന്നിവരാണ് റിമാൻഡിലുള്ളത്.
#Panoorbombblast #case: #Accused #under #treatment #shifted #CPM #controlled #hospital