തലശ്ശേരി: (truevisionnews.com) ഒരുമിച്ചു ജോലി ചെയ്യുകയായിരുന്ന സുഹൃത്തിനെ പണിസ്ഥലത്ത് ബ്ലേഡ് ഉപയോഗിച്ച് കഴുത്തുമുറിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും.
കൊല്ലപ്പെട്ടയാളുടെ സുഹൃത്തായ പശ്ചിമബംഗാള്‍ സ്വദേശി സൗത്ത് 24 ഫര്‍ഗാനയിലെ രത്തന്‍ മണ്ഡലിനെയാണ് (49) തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. ബംഗാള്‍ സ്വദേശി സുബ്രതോ മണ്ഡലാണ് (30) കൊല്ലപ്പെട്ടത്.2012 ഡിസംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.
തളിപ്പറമ്പ് തൃച്ചംബരം ജീവന് പ്രകാശ് ഓഡിറ്റോറിയത്തിന് സമീപത്ത് പണിതു കൊണ്ടിരിക്കുന്ന റസിഡന്‍ഷ്യല്‍ ഫ്ലാറ്റിൽ കോണ്‍ക്രീറ്റ് സെന്‍ട്രിങ് ജോലിക്ക് വന്നതായിരുന്നു ഇരുവരും.
ഒന്നിച്ചുള്ള മറ്റുതൊഴിലാളികള്‍ പുറത്തുപോയ സമയം നോക്കി രത്തന്‍ മണ്ഡല് വൈരാഗ്യത്തെ തുടര്‍ന്ന് ബ്ലേഡ് ഉപയോഗിച്ച് സുബ്രതോ മണ്ഡലിന്റെ കഴുത്തിന് മുന്‍വശം കുറുകെ കീറി മുറിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
തളിപ്പറമ്പ് എ.എസ്.ഐ ആയിരുന്ന പ്രേമരാജൻ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന എ.വി. ജോണാണ് കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പി. ജയറാംദാസ് ഹാജരായി.
#Murder #inter #state #worker #Accused #gets #life #imprisonment #fine #lakhs