ന്യൂഡൽഹി: (truevisionnews.com) ഭാര്യയോട് സംസാരിക്കാറുണ്ടെന്ന സംശയത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ.
ഡൽഹി സ്വദേശി ഗുലാബ് ഝാ(39) ആണ് ഭാര്യയോട് സംസാരിച്ചുവെന്ന് ആരോപിച്ച് സുഹൃത്ത് മനോജ് കുമാർ ഗുപ്തയെ (28) ക്രൂരമായി കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച വൈകീട്ടാണ് ഇയാൾ അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ചെങ്കോട്ടയ്ക്ക് സമീപമുള്ള ഓൾഡ് ലജ്പത് റായ് മാർക്കറ്റിന്റെ മേൽക്കൂരയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി ഡൽഹി പോലീസിന് വിവരം ലഭിച്ചിരുന്നു.
ശരീരത്തിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകളുമായി രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു മൃതദേഹം. മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പോലീസിന്റെ അന്വേഷണം.
200-ഓളം സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിച്ചിരുന്നു. ഇതോടെയാണ് മരിച്ചത് മനോജ് കുമാർ ഗുപ്തയാണെന്ന് പോലീസിന് മനസ്സിലാകുന്നത്.
മനോജിനെ മദ്യപിക്കുന്നതിനായി ഗുലാബ് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ഡി.സി.പി എം.കെ മീണ പറഞ്ഞു. തുടർന്ന്, പണം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമായി.
ഇതിനിടയിൽ തന്റെ ഭാര്യയിൽനിന്ന് അകന്നുനിൽക്കാൻ ഗുലാബ് മനോജിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് പ്രതി മനോജിനെ ഇടിക്കുകയായിരുന്നു.
തുടർന്ന്, സമീപത്തുണ്ടായിരുന്ന ഗ്ലാസ് ബോട്ടിലെടുത്ത് സുഹൃത്തിന്റെ കഴുത്തിൽ പ്രതി പല തവണ മുറിവേൽപ്പിച്ചു. സുഹൃത്തിന്റെ ഫോൺ പ്രതി മോഷ്ടിച്ചു. മനോജ് ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് ഗുലാബ് വെളിപ്പെടുത്തിയതായും പ്രതി മൊഴിനൽകിയിട്ടുണ്ട്.
#youngman #arrested #case #killing #his #friend #suspicion#he #used #talk #his #wife.