കാസർഗോഡ് : (truevisionnews.com) റിയാസ് മൗലവി വധക്കേസ് സംബന്ധിച്ച കോഡിനേഷൻ കമ്മിറ്റിയുടെ ജനകീയ കൺവെൻഷൻ തടഞ്ഞ പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ്.
കോഡിനേഷൻ കമ്മിറ്റി വെള്ളിയാഴ്ച വൈകുന്നേരം കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടത്താൻ നിശ്ചയിച്ച ‘പള്ളിക്കകത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കോടതി വിധിയും നീതിയും’ ജനകീയ കൺവെൻഷനാണ് പൊലീസ് വിലക്കിയത്.
റിയാസ് മൗലവിക്കുവേണ്ടി സാധ്യമായതെല്ലാം ചെയ്തെന്ന് വീമ്പിളക്കുന്ന സർക്കാർ റിയാസ് മൗലവിക്ക് നീതി ചോദിക്കുന്നത് ഭയക്കുന്നതെന്തിനെന്ന് വ്യക്തമാക്കണം.
ഇത്തരം പരിപാടികൾ സംഘ്പരിവാറിന് അലോസരം സൃഷ്ടിക്കുമെങ്കിൽ ഇടതു സർക്കാറിനും അസ്വസ്ഥതകളുണ്ടാക്കുന്നുവെന്നത് ദുഃഖകരമാണ്.
നീതി നിഷേധിക്കപ്പെടുന്നുവെന്ന് മാത്രമല്ല, നീതി ചോദിക്കുന്നതുപോലും തടയപ്പെടുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ജില്ല പ്രസിഡന്റ് അദ്നാൻ മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജീർ കല്ലിങ്കാൽ, ഡോ. മിസ്ഹബ്, മുഹമ്മദ് സാബിർ എന്നിവർ സംസാരിച്ചു.
#RiyazMaulvimurder: #police #action #stopped #popular #convention #protestable -#Solidarity