കരുനാഗപ്പള്ളി(കൊല്ലം): തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്‌സിങ് ഓഫീസർ ബിജുകുമാറിന്റെ (51) മരണം ആത്മഹത്യയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.
മലയിൻകീഴ് വിളവൂർക്കൽ കുണ്ടമൺഭാഗം ശങ്കരൻ നായർ റോഡ് സായിറാമിൽ ബിജുകുമാറിനെ ബുധനാഴ്ച വൈകീട്ടാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
അപ്പോൾതന്നെ പോലീസെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചശേഷം മുറിപൂട്ടി സീൽ ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
എന്ത് വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് വ്യക്തമായിട്ടില്ല. രാസപരിശോധനാഫലം ലഭിച്ചാൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു.
ബിജുകുമാർ താമസിച്ചിരുന്ന മുറിയിൽനിന്ന് ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഇൻസുലിൻ ലഭിച്ചിരുന്നു. അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചാണോ മരിച്ചതെന്നും പോലീസ് സംശയിക്കുന്നുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ബിജുകുമാർ ലോഡ്ജിൽ മുറിയെടുത്തത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാർ അന്വേഷിച്ചുചെന്നപ്പോഴാണ് മുറിയിൽ മരിച്ചുകിടക്കുന്നതായി കണ്ടത്.
തിങ്കളാഴ്ച തിരുവനന്തപുരം സ്റ്റാച്യു പുളിമൂട് ഭാഗത്തുവെച്ചാണ് ബിജുകുമാറിനെ കാണാതായത്. ഭാര്യ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
#thiruvananthapuram #medical #college #nursing #officer #bijukumars #death #suicide