കണ്ണൂർ : ( www.truevisionnews.com ) പാനൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ ഗൂഢാലോചന നടന്നത് വടകരയിലാണെന്ന് ആര്‍.എം.പി. സംസ്ഥാന സെക്രട്ടറി എന്‍. വേണു ആരോപിച്ചു.
പാനൂര്‍ ബോംബ് സ്‌ഫോടനം വടകരയിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എന്ന് തെളിഞ്ഞു. അന്വേഷണം സ്വതന്ത്ര ഏജന്‍സി ഏറ്റെടുക്കണം. ബോംബ് നിർമ്മാണ സാമഗ്രികൾ സമാഹരിച്ചത് നേതൃത്വത്തിന്റെ സഹായത്തോടെ പാനൂരിൽ ഒരാളുടെ മരണത്തിനും പത്തോളം പേരുടെ പരിക്കിനും കാരണമായ ബോംബ് സ്ഫോടനമായി ബന്ധപ്പെട്ട അന്വേഷണം വടകരയിലേക്ക് വ്യാപിപ്പിച്ചു.
വെടിമരുന്ന് അടക്കമുള്ള നിർമ്മാണ സാമഗ്രികൾ സമാഹരിച്ചത് വടകരക്കാരനായ കോഴിക്കോട് ജില്ലയിലെ പ്രമുഖ സി.പി.എം നേതാക്കളുടെ ഒത്താശയോടെയാണെന്നും എന്‍. വേണു പറഞ്ഞു .
ബോംബ് സ്ഫോടനമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന പോലീസിന്റെ സ്പെഷൽ സ്ക്വാഡ് മടപ്പള്ളിയിലെ സിപിഎം പ്രവർത്തകനായ കേളോത്ത് ബാബുവിനെ ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തിരുന്നു.
വെടിമരുന്ന് കയ്യിൽ സൂക്ഷിക്കാൻ ലൈസൻസ് ഉള്ള ഇയാളിൽനിന്നാണ് ബോംബ് നിർമ്മാണത്തിന് ആവശ്യമായ വെടിമരുന്ന് സമാഹരിച്ചതെന്ന അറസ്റ്റിലായ പ്രതികളുടെ മൊഴിയെ തുടർന്നാണ് സ്പെഷ്യൽ സ്ക്വാഡ് മടപ്പള്ളിയിലെ വീട്ടിൽ നിന്ന് ബാബുവിനെ അറസ്റ്റ് ചെയ്തത്.
പാനൂർ ബോംബ് നിർമ്മാണം വടകര പാർലമെൻറ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറി ലക്ഷ്യം വെച്ചാണെന്നുള്ള ഞങ്ങളുടെ നേരത്തെയുള്ള ആരോപിണങ്ങൾ ശരിവെക്കുന്ന രൂപത്തിലുള്ള തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നതെന്നും വേണു പറഞ്ഞു.
ഈ മേഖലയിൽ നിന്നും അന്വേഷണസംഘം കൂടുതൽ ബോംബുകൾ കണ്ടെത്തിയതായ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. അറസ്റ്റിലായ കേളോത്ത് ബാബുവിന്റെ മകൻ ഷിബിൻ കേളോത്ത് സജീവ സിപിഎം പ്രവർത്തകനും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ആളുമാണ്.
ടി പി കേസിലെ പ്രതികളിൽ പലരുമായും ഷിബിന് നേരിട്ട് ബന്ധമുണ്ട്. വടകരയിലെ തെരഞ്ഞെടുപ്പ് പരാജയം മുന്നിൽകണ്ട് ബോധപൂർവം സംഘർഷം ഉണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഐഎം ജില്ലാ സെക്രട്ടറിയും പി മോഹനൻ്റെയും ഇടതുപക്ഷ ജനാധിപത്യമുന്നണി വടകര പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവീനർ പനോളി വത്സന്റെയും നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് പാനൂരിലെ ഉഗ്രശേഷിയുള്ള ബോംബുകളുടെ നിർമ്മാണം.
നിർമിക്കപ്പെട്ട ബോംബുകൾ വടകരയിലെ വിവിധ പ്രദേശങ്ങളിൽ ശേഖരിക്കപ്പെതായി സംശയിക്കുകയാണ്, ഇത് കണ്ടെത്താനുള്ള റെയ്ഡ് അടക്കമുള്ള അടിയന്തര നടപടികൾ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം.
കഴിഞ്ഞമാസം 27-ാം തീയതിയാണ് ഒരു അടിസ്ഥാനവുമില്ലാതെ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ വ്യക്തിഹത്യ നടത്തുന്നു എന്ന ഒരടിസ്ഥാനവുമില്ലാത്ത ആരോപണം പത്രസമ്മേളനം വിളിച്ചുചേർത്ത് പി മോഹനനും പനോളി വത്സനും ചേർന്ന് പ്രസ്താവിച്ചത്.
യാതൊരു സംഘർഷാവസ്ഥയും ഇല്ലാതിരുന്ന സമയത്ത് വടകരയിൽ ഇങ്ങനെയൊരു പത്രസമ്മേളനം, കോഴിക്കോട് ജില്ലാ സെക്രട്ടറി നേരിട്ട് വന്ന് നടത്തിയത് അക്രമണത്തിനുള്ള സാഹചര്യം ഒരുക്കുന്നതിനു വേണ്ടിയാണെന്ന് ഞങ്ങൾ സംശയിക്കുകയാണ്.
ഈ പത്രസമ്മേളനം നടന്നതിന് ശേഷമാണ് പാനൂരിൽ ബോംബ് നിർമാണത്തിനിടെ ഒരാൾ കൊല്ലപെടുന്നതും അഴിയൂരിൽ ആർ. എം. പി. ഐ പ്രവർത്തകർക്ക് നേരെ സിപിഎം ക്രിമിനലുകളുടെ നേതൃത്വത്തിൽ ആക്രമണമുണ്ടാകുന്നതും വേണു പറഞ്ഞു.
അതുകൊണ്ടുതന്നെ ബോംബ് സ്ഫോടനത്തിന്റെ ഭാഗമായുള്ള അന്വേഷണം സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനനിലേക്കും ഇടതുപക്ഷ ജനാധിപത്യം മുന്നണി വടകര മണ്ഡലം കൺവീനർ പനോളി വത്സനിലേക്കും വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
#Panoorblast #Conspiracy #took #place #Vadakara #probe #takenup #independent #agency #Nvenu